വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സൈനികനടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ സൈനികർ വൻ ദുരിതത്തിലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ.
ഇറാനുമായുള്ള യുദ്ധത്തേക്കാൾ കപ്പലിലെ അയ്യായിരത്തോളം വരുന്ന സൈനികരെ വലയ്ക്കുന്നത് തകരാറിലായ ശൗചാലയങ്ങളും പ്ലംബിംഗ് തകരാറുകളും. കപ്പലിലെ സൈനികർക്കിടയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ട്.
നീളുന്ന ദൗത്യം
കഴിഞ്ഞ ജൂൺ മുതൽ കടലിലുള്ള യുഎസ്എസ് ഫോർഡിന്റെ സേവനകാലാവധി രണ്ടാം തവണയും നീട്ടിയതോടെയാണ് കപ്പലിലെ പ്രശ്നങ്ങൾ രൂക്ഷമായത്. വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച കപ്പലിനെ, ഇറാനെതിരായ നീക്കങ്ങൾക്കായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുകയാണ്.
സാധാരണ ആറുമാസം നീളുന്ന കപ്പലിലെ സൈനികരുടെ സേവനം എട്ടുമാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പതിനൊന്നുമാസം വരെ നീളാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, അമേരിക്കൻ യുദ്ധക്കപ്പലിലെ സൈനികരുടെ റിക്കാർഡ് സേവനകാലയളവാകുമെന്നും വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി പറഞ്ഞു.
ടോയ്ലറ്റ് കുഴപ്പത്തിൽ
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലാണ്. 13 ബില്യൺ ഡോളർ ചിലവിൽ നിർമിച്ച ആധുനിക കപ്പലിലെ വാക്വം അധിഷ്ഠിത ശൗചാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായതാണ് സൈനികരെ വലയ്ക്കുന്നത്.
പ്ലംബിംഗ് സംവിധാനത്തിലെ തകരാറുകൾ കാരണം 650-ലേറെ ശൗചാലയങ്ങളാണ് പ്രവർത്തനരഹിതമായത്. ഒരു ഭാഗത്തെ ശുചിമുറിക്കു സംഭവിക്കുന്ന തകരാർ ആ ഭാഗത്തെ മുഴുവൻ ശുചിമുറികളെയും ബാധിക്കുന്നു. പ്ലംബിംഗ് സംവിധാനത്തിൽ മറ്റു വസ്തുക്കൾ കുടുങ്ങുന്നതും ശുചിമുറിയുടെ ഭാഗങ്ങൾ വേർപെട്ടുപോകുന്നതുമാണു പ്രധാന പ്രതിസന്ധി. അറ്റകുറ്റപ്പണികൾക്കായി സൈനികർക്കു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ദീർഘകാലം വീട്ടിൽനിന്നു മാറിനിൽക്കുന്നതും കപ്പലിലെ സാഹചര്യങ്ങളും സൈനികരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതും യുവസൈനികരെ നിരാശരാക്കുന്നു. ദൗത്യം അവസാനിച്ചാലുടൻ നാവികസേനയിൽനിന്നു വിരമിക്കാനാണ് പലരും ആലോചിക്കുന്നതെന്ന് കപ്പലിലെ ചില സൈനികർ വെളിപ്പെടുത്തി.
നിലവിൽ പശ്ചിമേഷ്യയിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജവുമാണ് അമേരിക്കൻ സേന.